1800 ഏക്കറിൽ പടർന്നു കിടക്കുന്ന കണ്ടൽ കാടുകളുടെ തുരുത്താണ് പിച്ചാവരം.ഇതിനകത്തൂടെയുള്ള യാത്രക്ക് വേണ്ടി തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള ചെറിയ ബോട്ടുകൾ, വഞ്ചികൾ എന്നിവ സർവീസ്സ് നടത്തുന്നുണ്ട്.ഒരു ചെറിയ ബോട്ടിന് 800 രൂപയാണ് ചാർജു ചെയ്യുന്നത്, നാലു പേർക്ക് യാത്രചെയ്യാം.അവിടെ കണ്ട രണ്ടു കപ്പിൾസിനെ സമീപിച്ചു ഞാൻ ഞങ്ങളെ കൂടെ കൂടുന്നോ എന്ന് ചോദിച്ചു.അവർക്കും സമ്മതം.ചേർന്നുള്ള ഇരിപ്പും,പ്രകടനങ്ങളും കണ്ട് അടുത്ത് കല്യാണം കഴിച്ചവരാണെന്ന് ഞാൻ ഊഹിച്ചു. ബോട്ടിൽ ലൈഫ് ജാക്കെറ്റ് ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ പേടിക്കേണ്ട, ഇത്രേം ആഴം മാത്രമേ കാണു എന്ന് പറഞ്ഞു പങ്കായത്തിൽ ഒരു അടയാളം കാണിച്ചു.ഒരു മൂന്നോ, നാലോ അടി കാണും.പയ്യെ പയ്യെ ബോട്ട് മുന്നോട്ടു നീങ്ങി.തുഴയുന്ന ആളുമയി ഞാൻ സംസാരിച്ചു.കയ്യിൽ നല്ല മസ്സിലൊക്കെ ഉള്ള ചേട്ടന്റെ പേര് ശെൽവരാഘവൻ.ഓരോന്ന് പറഞ്ഞു പുള്ളിയുമായി കമ്പനിയായി.ബോട്ട് മുന്നോട്ടു പോകുന്തോറും നിബിഡവനം പോലെ കണ്ടൽകാടുകൾ തിങ്ങാൻ തുടങ്ങി.
ശെൽവരാഘവനുമായി ഒരു കുറച്ചു അടുത്തുപെരുമാറിയത് കൊണ്ടാകണം കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നു.ഒരു സ്ഥലത്ത് വെച്ച് പറഞ്ഞു ഇവിടെയാണ് നിങളുടെ മോഹൻലാൽ ഒരു സിനിമയിൽ ബോട്ടിൽ പോകുന്നത്.ഉടനെ രാകേഷ് കയറി പറഞ്ഞു മാന്ത്രികം.വേറെ എതെക്കെയോ തമഴു-കന്നഡ സിനിമകളുടെ പേരും പറഞ്ഞു.ഒന്നര മണിക്കൂർ യാത്രയിൽ കുറച്ചു ഭാഗം ബീച്ചിന്റെ ഭാഗമായ ഒഴിഞ്ഞ പ്രദേശത്തൂടെ ആണ്.എന്റെ നിർബന്ധത്തിന് വഴങ്ങി ശെൽവരാഘവൻ അത് വേണ്ടെന്നു വെച്ചു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശെൽവരാഘവൻ വിരൽ വായിൽ വെച്ച് ഒരു ശബ്ദം ഉണ്ടാക്കി.പെട്ടെന്ന് പക്ഷികളുടെ ആരവവും അതിനു പിറകിലായി കുറെ പക്ഷികളും ബോട്ടിനെ വലയം ചെയ്തു.കൂടെ ഉണ്ടായിരുന്ന നവവധുവിന്റെ മുഖം പേടി കൊണ്ട് വിളറി വെളുത്തു.പേടിക്കേണ്ട ഒന്നും ചെയ്യില്ല എന്ന ശെൽവന്റെ വാചകമൊന്നും ആ കുട്ടിയുടെ പേടി മാറ്റാൻ പോന്നതായിരുന്നില്ല.ബോട്ടിന്റെ അരികിൽ സൂക്ഷിച്ച ഒരു കവറിൽ നിന്നും പൊരി പോലെ തോന്നിക്കുന്ന എന്തോ വാരി വിതറി.ഇപ്പോൾ പക്ഷികൾ കുറവാണത്രേ സീസ്സണിൽ പക്ഷിനിരീക്ഷകരുടെ ബഹളമാവും ഇവിടം.
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിലെ കണ്ടൽകാടുകളിൽ പ്രഥമ സ്ഥാനം പിച്ചാവരത്തിനുണ്ട്.കണ്ടൽക്കാടുകൾ ഒരു ആവാസവ്യവസ്ഥ മാത്രമല്ല പ്രക്യതിയുടെ സന്തുലിനവസ്ഥക്ക് കോട്ടം തട്ടാതെയിരിക്കാൻ ഇതും കൂടിയേ തീരു.തീരപ്രദേശം ആയിരിന്നിട്ടും പിച്ചാവരം സുനാമിയിൽ പിടിച്ചു നിന്നതിൽ നിർണായക പങ്കു ഈ കണ്ടൽകാടുകൾക്ക് തന്നെയാണ്












